GVHSS Mananthavady

GVHSS Mananthavady

Wednesday 18 October 2017

ഓര്‍മ്മക്കായ്..

തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന ആല്‍മരത്തിന്റെ ചുവട്ടിലിരുന്ന് അയാള്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടു.പടികള്‍ ചവിട്ടികയറിയതിന്റെ കിതപ്പ് അപ്പോഴും അയാളെ പിന്തുടര്‍ന്നിരുന്നു.എങ്കിലും ഒരുപാട് കാലത്തെ ആഗ്രഹസഫലീകരണത്തില്‍ അയാള്‍ മതിയായ സന്തോഷവാനായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വിണ്ടും ആ കലാലയ മുറ്റത്ത് എത്തിച്ചേര്‍ന്ന അയാള്‍ പതുക്കെ എഴുന്നേറ്റ് ആ പഴയ വരന്തയിലൂടെ സഞ്ചരിച്ചു. പക്വതയില്ലാത്ത ബാല്യങ്ങള്‍ചുമരുകളില്‍ തീര്‍ത്ത പ്രണയത്തിന്റെയും വിരഹത്തിന്റെയും കയ്യൊപ്പുകള്‍ അയാളെ കൂടുതല്‍ ഉത്സാഹഭരിതനാക്കി. രാഷ്ട്രീയവും അതിലൊട്ടും കുറവായിരുന്നില്ല. ആ ചുമരുകള്‍ക്ക് ഒരുപാട് മാറ്റം സംഭവിച്ചതായി അയാള്‍ക്ക് തോന്നി. എന്നാലും ഓര്‍മകള്‍ക്ക് യാതൊരുമങ്ങലും സംഭവിച്ചിരുന്നില്ല. അവ അയാളെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നുണ്ടായിരുന്നു.
അധ്യയനവര്‍ഷാരംഭത്തില്‍ അടുത്തിരിക്കുന്നവനുമായി കുശലം നടത്തിയതിന് ടീച്ചര്‍ പുറത്താക്കിയപ്പോള്‍,അമ്മയുടെ സാരിത്തുമ്പിന് മറവിലുടെ പതുങ്ങിവന്ന ആ കണ്ണുകള്‍ ഒരു വസന്തക്കാലം മുഴുവനും അയാള്‍ക്ക് സമ്മാനിച്ചതായി തോന്നി. പിന്നിടങ്ങോട്ടുള്ള കലാലയ ജീവതത്തില്‍ അവള്‍ അയാളുടെ മനസില്‍ സജീവമായി തുടങ്ങി. സൂര്യനും സൂര്യകാന്തിയും തമ്മിലെന്ന പോലെ അയാള്‍ സദാസമയവും അവളെ പിന്‍ന്തുടര്‍ന്നു. മഴ കാത്തുനില്‍ക്കുന്ന വേഴാമ്പലിനെ പോലെ അവളുടെ അരികിലെത്താന്‍ അയാള്‍ ഒരു പാട് സ്വപ്നങ്ങള്‍ കണ്ടു. ചുറ്റിലുമുള്ള അടക്കങ്ങളും അനക്കങ്ങളും അറിയാതെ ദിവസങ്ങള്‍ ഒരോന്നായി കൊഴിഞ്ഞു കൊണ്ടിരുന്നു.അവളുമായി അടുക്കാന്‍ അയാള്‍ പലപ്പോഴും ശ്രമങ്ങള്‍ നടത്തി.പക്ഷേ, വിടപ്പറയും നാളില്‍ മനസില്‍ അടങ്ങിയ സ്നേഹം തൂലികചലിക്കാത്ത ശുന്യകോളങ്ങളായി മാറി. മനസില്‍ മറ്റാര്‍ക്കും നല്‍കാതെ മാറ്റി വച്ച സ്നേഹം അര്‍ഹതപ്പെട്ടവര്‍ക്കും നല്‍കാന്‍ കഴിയാതെ വന്നു.അതിനുള്ള ധൈര്യം അയാള്‍ക്കില്ലായിരുന്നു.തനിച്ചായ് പോയകാല ചക്രം ഒരിക്കല്‍ക്കൂടി അവളെ തന്റെ മുന്നില്‍ എത്തിക്കും എന്നയാള്‍ വിശ്വസിച്ചു. അന്ന്പറയാന്‍ ബാക്കി വച്ചതെല്ലാം അവളൊടായ് പറയാന്‍ തനിക്ക് കഴിയുമെന്നും.
പെട്ടെന്ന് എന്തോ ശബ്ദം കേട്ട് സ്വബോധത്തിലേക്ക് വന്ന അയാള്‍ വാച്ചിലേക്ക് നോക്കി.സമയം ഒരുപാട് പിന്നിട്ടിരുന്നു.അയാള്‍ ഒരിക്കല്‍ക്കൂടി ആ പടവുകള്‍ തിരിച്ചിറങ്ങി.........
മഹറൂഫ നസ്റിന്‍.

No comments:

Post a Comment